Kerala

നർകോട്ടിക് ജിഹാദ് വിവാദം; സർക്കാർ ഇടപെടണമെന്ന് വി ഡി സതീശൻ

നർകോട്ടിക് ജിഹാദ് വിഷയത്തിൽ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത വ്യാജപ്രചരണം നടക്കുന്നു.ഇക്കാര്യത്തിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. വിദ്വേഷ പ്രചരണം തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. വിഷയത്തിൽ ഒരുമിച്ച് നിന്ന് വർഗീയത ചെറുത്ത് തോൽപ്പിക്കണമെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ലൗ ജിഹാദ് – നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം.

അതേസമയം, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സാമൂഹിക തിന്മകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.വിഷയത്തിൽ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.

അതിനിടെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയും പാലാ ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.