Kerala

‘പിണറായി ചെയ്യുന്നത് മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പി’; കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനാകില്ലെന്ന് വി ഡി സതീശന്‍

മോന്‍സണ്‍ മാാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ സുധാകരനെതിരെ എടുത്തത് കള്ളക്കേസാണെന്നും കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. ഡല്‍ഹിയില്‍ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തില്‍ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു.

ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല മുന്‍കൂര്‍ ജാമ്യം നേടിയാണ് ചോദ്യം ചെയ്യലിനായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളെ കണ്ട കെ പി സി സി പ്രസിഡന്റ് ഒരാശങ്കയും ഇല്ലന്നാണ് പറഞ്ഞത്. ചോദ്യം ചെയ്യല്‍ 7 മണിക്കൂര്‍ നീണ്ടു .വൈകീട്ട് 6 മണിയോടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.