Kerala

കുന്ദമംഗലത്ത് അപ്രതീക്ഷിത ജയമുണ്ടാകുമെന്ന് എം.കെ രാഘവൻ എം.പി

കോഴിക്കോട് ജില്ലയില്‍ അഞ്ച് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവൻ എം.പി. വടകരയില്‍ കെ.കെ രമയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന് ഗുണമുണ്ടാക്കി. കുറ്റ്യാടിയിൽ ശക്തമായ മത്സരം നേരിട്ടെങ്കിലും പാറക്കൽ അബ്ദുല്ല ജയിക്കും. കുന്ദമംഗംലത്ത് വ്യാപകമായി യു.ഡി.എഫ് അനുകൂല ട്രെന്‍ഡാണ്. ഇവിടെ അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുന്ദമംഗലത്താണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 81.55 ആണ് ഇവിടുത്തെ പോളിങ്. ആകെ 2,31,284 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,46,783 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. നിലവിലെ എം.എല്‍.എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പിടിഎ റഹീമിനെ എല്‍.ഡി.എഫ് ഇറക്കിയപ്പോള്‍ ദിനേശ് പെരുമണ്ണയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതേസമയം മികച്ച പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്.