Kerala

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം; കോവിഡ് കാലത്ത് 11 ശതമാനം വര്‍ധിച്ചെന്ന് മന്ത്രി

കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു എന്നാൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് കുത്തനെ ഉയർന്ന് 27.3 ശതമാനമായി.

ദേശീയ ശരാശരി കേരളത്തെക്കാൾ കുറവാണ്- 20.8 ശതമാനം. സംസ്ഥാനത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 37.71 ശതമാനമായി ഉയർന്നു.

ആസൂത്രണ ബോർഡിന്‍റെ കണക്ക് പ്രകാരം കേരളത്തിൽ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖലയിൽ 33675 കോടി രൂപ നഷ്ടമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്സിനേഷൻ ഉടൻ നടപ്പാക്കും. കോവിഡും ടൗട്ടേ ചുഴലിക്കാറ്റും വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ചോദ്യോത്തരവേളയിൽ സഭയെ അറിയിച്ചു. പാറയുടെ ലഭ്യതക്കുറവ് പദ്ധതി പൂർത്തീകരണത്തിന് തടസമാകുന്നതായും മന്ത്രി പറഞ്ഞു.