Kerala

യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിൽ

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിലെത്തി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയിൽ ദർശനവും പുഷ്പാർച്ചനയും നടത്തിയ ശേഷമാവും അവർ തിരികെ തൃക്കാക്കരയിലേക്ക് മടങ്ങുക. തെരഞ്ഞെടുപ്പിൽ ശിവ​ഗിരി മഠത്തിന്റെ പിന്തുണ തേടാനാണ് സ്ഥാനാർത്ഥി എത്തിയത്.

തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാവും. മന്ത്രിമാർ മതവും ജാതിയും തിരിഞ്ഞ് പ്രചാരണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സർക്കാർ സംവിധാനം ഇടതുമുന്നണി ദുരുപയോഗം ചെയ്യുന്നവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക് എത്തുന്നതോടെ ഓരോരുത്തരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കും ഇന്ന് തുടക്കമാകും. ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയ്ക്ക് പുറമേ, മന്ത്രിമാർ, എം എൽ എ മാർ എന്നിവർ നേരിട്ടാണ് വിലയിരുത്തുന്നത്.

യുഡിഎഫ് സിറ്റിംഗ് മണ്ഡലം പിടിച്ചു നിർത്താൻ അരയും തലയും മുറുക്കി തന്നെ രംഗത്ത് ഉണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളെ ഉമയ്ക്ക് വോട്ട് അഭ്യർത്ഥിക്കാൻ തൃക്കാക്കരയിൽ എത്തിക്കാനാണ് യു ഡി എഫ് ക്യാമ്പിന്റെ ശ്രമം. ചിന്തൻ ശിബിരം കഴിഞ്ഞതിനാൽ കൂടുതൽ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ ഉണ്ടാകും. താര പ്രചാരകരെ കൊണ്ടുവന്ന് തൃക്കാക്കരയിൽ ഓളം ഉണ്ടാക്കാനാണ് എൻ ഡി എ നീക്കം.