Kerala

‘ഡോക്ടറാകാൻ വിട്ട കൊച്ച് ഒരു പട്ടിയേയും കെട്ടിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു’; യുക്രൈനിലെ സൈറ ഇന്ന് മൂന്നാറുകാരി സൈറ

മെഡിക്കൽ പഠനത്തിന് പോകുന്ന ഒരു കുട്ടി വീട്ടിൽ തിരിച്ചെത്തുന്നത് സാധാരണയായി കഴുത്തിൽ ഒരു സ്‌തെതസ്‌കോപ്പും ആയിട്ടാകും. പക്ഷെ ഇടുക്കി വണ്ടിപ്പെരിയാറിൽനിന്ന് പോയ ആര്യ തിരിച്ചു വന്നപ്പോ കൂടെ ഉണ്ടായതാണ് സൈറ. അന്ന് 5 മാസം ആയിരുന്നു സൈറയ്ക്ക് പ്രായം. ഇപ്പോൾ ഒരു വയസ് തികഞ്ഞു. പിറന്നാളിനൊപ്പം സൈറയുടെ കേരളത്തിലെ ആദ്യത്തെ ഓണ വിശേഷങ്ങൾ ട്വന്റിഫോറുമായി പങ്കുവയ്ക്കുകയാണ് സൈറയും, ആര്യയും.

പ്രതിബന്ധങ്ങളൊക്കെ താണ്ടി ആര്യ സൈറയെയും കൂട്ടി വന്ന സമയത്ത് ആര്യയുടെ തീരുമാനം ശരിയായിരുന്നോ എന്ന് കരുതിയിരുന്ന ഒട്ടേറെ മൃഗ സ്‌നേഹികൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആര്യ അഭിമാനത്തോടെ പറയുന്നു സൈറ ഇവിടെ ‘ഓക്കേ’ ആണ്. അവൾക്ക് ഒരു പ്രശ്‌നവും ഇല്ല. സൈറയെ ഇപ്പോഴും ആളുകൾ തിരക്കി വരാറുണ്ട്. ഫോൺ കോളുകൾ മാത്രമല്ല, സൈറയെ കാണാൻ യുകെയിൽ നിന്ന് പോലെത്തെ ആളുകൾ എത്തിയിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ഒരു റൈറ്റർ വിളിച്ചിരുന്നു. യുക്രൈൻ യുദ്ധം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ആര്യയുടെയും സൈറയുടെയും കഥയും ഉൾപ്പെടുത്തുമെന്ന് പറഞ്ഞു.

‘ഡോക്ടറാകാൻ വിട്ട കൊച്ച് ഒരു പട്ടിയേയും കെട്ടിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു’ എന്നൊക്കെ ഒത്തിരി ആളുകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. എല്ലാത്തിനെയും പോസിറ്റീവ് ആയാണ് കാണുന്നത്.

സൈറ വളർന്ന അവസ്ഥ ചുറ്റുപാട് കേരളത്തിൽ നിന്നും വ്യത്യസ്ഥമാണ്. എന്നാൽ ഇപ്പോൾ മുന്നാറിലാണ് ആര്യയും സൈറയും കുടുംബത്തിനോടൊപ്പം താമസിക്കുന്നത്. അതുകൊണ്ട് തന്നെ കാലാവസ്ഥയിൽ തണുപ്പും മഞ്ഞും ഉള്ളത് കൊണ്ട് സൈറയ്ക്ക് ഒത്തുപോകാൻ കഴിയുന്നുണ്ട്. യുക്രൈനിൽ വച്ച് തന്നെ ചോറും മറ്റും കൊടുത്തിരുന്നു. സൈറയ്ക്ക് കൂടുതൽ ഇഷ്ട്ടം തണ്ണിമത്തൻ ആണ്.