Kerala

യുഡിഎഫിന്‍റെ കേരള യാത്ര; രമേശ് ചെന്നിത്തല നയിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. സംഘടനാ ദൌര്‍ബല്യം പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഘടക കക്ഷികള്‍ക്ക് ഉറപ്പ് നല്‍കി. ഫെബ്രുവരി 1 മുതലാണ് കേരളയാത്ര. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയില്‍ കക്ഷി നേതാക്കള്‍ പങ്കെടുക്കും.

പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയായില്ല. എന്‍സിപിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം വിപുലമായ ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മാറ്റങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇത് ദൃശ്യമല്ലെന്ന് യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി അടക്കമുള്ളവര്‍ പരാതിപ്പെട്ടു. എഐസിസി റിപോര്‍ട്ടിന് ശേഷം മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. സാമുദായിക കക്ഷികളുമായി നടത്തിയ ചര്‍ച്ചകളും യോഗം വിലയിരുത്തി.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തി കാട്ടില്ല. പ്രകടന പത്രിക തയ്യാറാക്കാനായി ബെന്നി ബെഹനാന്‍റെ നേതൃത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി.