Kerala

ജോസ് കെ മാണിയെ കൈവിട്ട് യുഡിഎഫ്; കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്

കുട്ടനാട്, ചവറ സീറ്റുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. കുട്ടനാട്ടിൽ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം മീഡിയവണിനോട് പറഞ്ഞു.

അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ഷിബു ബേബി ജോണ്‍ പ്രചരണം തുടങ്ങിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രചരണം. ബേബി ജോണിന്‍റെ തൊഴിലാളി പ്രസ്ഥാന ചരിത്രമാണ് മത്സ്യ തൊഴിലാളിക്ക് മുമ്പിൽ ആർ എസ്.പി.വയ്ക്കുന്നത്.

കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ്‌ വിഭാഗത്തിന് കുട്ടനാട്ടിൽ സീറ്റ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചത്.

എന്നാൽ ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുട്ടനാട് സീറ്റ്‌ കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് കുട്ടനാട്ടിൽ മത്സരിക്കണമെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എന്നാൽ മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചു. എൽ.ഡി.എഫ് ഘടക കക്ഷികളും രംഗത്തുണ്ട്. എന്നാൽ എൻ.ഡി.എയുടെ സ്ഥാനാർഥി ചിത്രം ഇപ്പോഴും വ്യക്തമല്ല. അതേസമയം സർവകക്ഷി യോഗത്തിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എം.എൽ.എ ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്ന കുട്ടനാടിന്‍റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തെരെഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും സജീവമാണ്.