Kerala

കെ-റെയിൽ പദ്ധതിയെ യു ഡി എഫ് എതിർക്കും; സാമുദായിക ഐക്യത്തിന് ചർച്ചകൾ തുടരും: വി ഡി സതീശൻ

കെ-റെയിൽ പദ്ധതിയെ യു ഡി എഫ് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിൽ സിൽവർ ലൈൻ അശാത്രീയമാണെന്നാണ് യു ഡി എഫ് യോഗം വിലയിരുത്തൽ. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്ന് യു ഡി എഫ് ആരോപിച്ചു.

കെ-റെയിൽ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. വൻകിട പദ്ധതികൾക്കും റെയിലിനും യു ഡി എഫ് എതിരല്ല. എന്നാൽ പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും വി ഡി സതീശൻ ചൂണ്ടികാണിച്ചു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് യു ഡി എഫ് ബദൽ നിർദേശം മുന്നോട്ട് വെയ്ക്കുമെന്നും വ്യക്തമാക്കി.

ഇതിനിടെ പാലാബിഷപ്പിന്റെ പ്രസ്താവനയിൽ എല്ലാ വിഭാഗങ്ങളെയും യോഗം വിളിച്ചു ചേർക്കണമെന്ന് യു ഡി എഫ് സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു. സാമുദായിക ഐക്യത്തിന് ചർച്ചകൾ തുടരുമെന്നും സംഘർഷം നീളാൻ സിപിഐഎമ്മും ആഗ്രഹിച്ചുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്നും ഓർമപ്പെടുത്തി.

അതേസമയം തെരഞ്ഞെടുപ്പ് തോൽവിയും യു ഡി എഫ് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിലെ തോൽവിക്ക് സംഘടനാ ദൗർലഭ്യവും കൊവിഡും തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. കൂടാതെ കൊവിഡ് നഷ്ടപരിഹാരം കൂട്ടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു . കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കുറവാണെന്നും 10 ലക്ഷം രൂപ കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവരുടെ മുഴുവൻ കണക്കും പുറത്ത് വിടണം. ഇല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.