Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55) ആണ് ഇന്നലെ രാത്രി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം സംസ്ഥാനത്ത് രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തും വയനാടും രോഗവ്യാപനം കൂടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്നലെ 320 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 311 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്ക് രോഗം വ്യാപിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കൊച്ചുതുറയില്‍ മിഷണറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 27 പേരും പ്രായമായവരാണ്.

കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ വയനാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 101 പേരും വാളാട് പ്രദേശത്തുള്ളവരാണ്. ഇതുവരെ 215 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.വാളാട് നിന്നും സമീപ പ്രദേശങ്ങളിലേക്കും രോഗം വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.

കോഴിക്കോട് ജില്ലയിലും സമ്പര്‍ക്ക കേസുകള്‍ കൂടുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 84 പേരില്‍ 72 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.