Kerala

വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ വച്ച് മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പിരപ്പൻകോട് പിരപ്പൻകോട് സ്വദേശി അരുൺ പ്രസാദ് (31), കാട്ടായിക്കോണം സ്വദേശി വിനയൻ (28) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയായിരുന്നു സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ ഇവർ മർദിച്ചത്. അക്രമി സംഘത്തിലെ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്. ആൺകുട്ടിയാണന്ന് കരുതി രണ്ടു ബൈക്കിലെത്തിയ നാലംഗ സംഘം പെൺകുട്ടിയുമായി തർക്കമുണ്ടാകുകയും തുടർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമത്തിൽ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരുക്കേറ്റു.

പിന്നീടാണ് പെൺകുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവർ മർദ്ദനം തുടർന്നു. നാട്ടുകാർ എത്തിയതോടെ പ്രതികൾ ബൈക്കുമായി കടന്നു കളയുകയായിരുന്നു. പരുക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതികൾ എത്തിയ ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് ഇവരെ പിടികൂടിയത്. കേസിൽ മറ്റു രണ്ടു പേർ കൂടിയുള്ളതായും അവരും ഉടൻ പിടിയിലാകുമെന്നും പോത്തൻകോട് പൊലീസ് അറിയിച്ചു.