India Kerala

ദേശീയപാത വികസനം; പഠന റിപ്പോർട്ടിലെ അപാകതകൾ 2 മാസത്തിനകം പരിഹരിക്കണമെന്ന് ഹൈകോടതി

തിരുവനന്തപുരം ദേശീയ പാത വികസനത്തിന്റെ ഭാഗമായി തയാറാക്കിയ സാധ്യത പഠന റിപ്പോർട്ടിലെ അപാകതകള്‍ രണ്ട് മാസത്തിനകം പരിഹരിക്കണമെന്ന് സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശം. നിലവിലെ പഠന റിപ്പോർട്ടിൽ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി നിർദിഷ്ട ദേശീയപാത വികസന മേഖലയിലെ ഒരു കൂട്ടം ഭൂവുടമകൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. പരാതിക്കാർക്ക് നോട്ടീസ് നൽകിയ ശേഷം പരാതി പരിശോധിച്ച് തീർപ്പാക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്.

142 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലെ റൂട്ടിൽ ഉണ്ടെങ്കിലും എട്ട് മാത്രമെന്നാണ് റിപ്പോർട്ടിൽ ഉള്ളത് . 206 മതസ്ഥാപനങ്ങളുണ്ടങ്കിലും റിേപ്പാർട്ടിൽ 23 എന്നാണ് പറയുന്നത്. 163 ആശുപത്രികളും ക്ലിനിക്കുകളും ഉള്ളിടത്ത് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് നാല് മാത്രം. ഈ സാഹചര്യത്തിൽ പുതിയ റിപ്പോർട്ട് തയാറാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്ന് വിലയിരുത്തിയാണ് രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ സിംഗിൾ ബഞ്ച് നിർദേശിച്ചത്.