Kerala

കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, സർക്കാർ എതിർത്താൽ നേരിടും; വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്താഴ്ച മുതൽ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീൻ വ്യക്തമാക്കി.

ഈ മാസം ഒൻപത് മുതൽ എല്ലാ കടകളും തുറക്കും. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. കടകൾ തുറക്കുമെന്ന നിലപാട് മാറ്റുന്ന പ്രശ്‌നമില്ലെന്നും ടി നസറുദ്ദീൻ കൂട്ടിച്ചേർത്തു.

ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

ലോക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണം. ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. എന്നാൽ ആ വാക്ക് സർക്കാർ പാലിച്ചില്ല. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും ടിപിആറിൽ കുറവുണ്ടായിട്ടില്ല. മൈക്രോ കണ്ടയ്ൻമെന്റ് സോണുകളാക്കി തിരിച്ചാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാകും. സമരത്തിനെതിരെ സർക്കാർ നടപടിയെടുത്താൽ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നും വ്യാപാരി വ്യവസായി സംസ്ഥാന സമിതി സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീൻ പറഞ്ഞിരുന്നു.