India Kerala

മസനഗുഡി വഴി ഊട്ടിക്കൊരു യാത്ര; കാട്ടാന ആക്രമണത്തില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വയനാട് മുത്തങ്ങ-ബന്ദിപൂര്‍ ദേശീയപാതയില്‍ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ ദൃശ്യം പകര്‍ത്തിയത്. വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് വനപാതയില്‍ വാഹനത്തില്‍ നിന്നിറങ്ങുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് 24നോട് പറഞ്ഞു.

ഖത്തറില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു സവാദ്. മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഈ കാഴ്ച കണ്ടത്. ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി ആനകളുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. കൂട്ടത്തില്‍ നിന്ന് ഒരുപിടിയാന പൊടുന്നനെ പാഞ്ഞെത്തി. ഓടുന്നതിനിടെ ഒരാള്‍ നിലത്ത് വീണു. അത്ഭുതകരമായാണ് രക്ഷപെട്ടത്.

ആന്ധ്രപ്രദേശ് സ്വദേശികളാണെന്ന് സംശയമുണ്ട്. വനപാതയില്‍ ഇറങ്ങി ദൃശ്യം പകര്‍ത്തുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് പലരും ഇത്തരം സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദൃശ്യങ്ങള്‍ വഴി ലഭ്യമാകുന്ന നമ്പറുകള്‍കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ശേഷം വനംവകുപ്പ് കേസെടുക്കാറുമുണ്ട്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടതോടെ ബോധവല്‍ക്കരണമെന്ന നിലയിലാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് വ്യക്തമാക്കി.