Kerala

ആകെ 957 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ നേമം, പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പോരാട്ട ചിത്രം വ്യക്തമായതോടെ പ്രചരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നണികൾ കടന്നു.

2180 പേരാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇത് സൂഷ്മപരിശോധനയിൽ 1061 ആയും, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ 957 ആയും കുറഞ്ഞു.

നേമം, പാലാ, മണ്ണാർക്കാട്, തൃത്താല, കൊടുവള്ളി, പേരാവൂർ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്. മൂന്ന് സ്ഥാനാർഥികളുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്. തിരൂരിലും കൊടുവള്ളിയിലുമാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിക്കപ്പെട്ടത്- 25 വീതം. 8 പത്രിക സമര്‍പ്പിക്കപ്പെട്ട കൊല്ലത്തായിരുന്നു ഏറ്റവും കുറവ്. പക്ഷേ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി പിന്നിട്ടപ്പോള്‍ ചിത്രം മാറി. ഇതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 957 ആയി.

ചില മണ്ഡലങ്ങളിൽ പ്രധാനപ്പെട്ട മുന്നണികൾ വിമത ഭീഷണി നേരിടുന്നുണ്ട്. മിക്ക മണ്ഡലങ്ങളിലും പ്രധാനപ്പെട്ട മുന്നണികൾക്ക് പുറമെ മൂന്നും നാലും സ്ഥാനാർത്ഥികൾ അധികമായുണ്ട്. ചിത്രം വ്യക്തമായതോടെ പ്രചരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നണികൾ കടന്നു.

മൂന്ന് മുന്നണികൾക്കും വേണ്ടി സ്റ്റാർ നേതാക്കൾ വരും ദിവസങ്ങളിൽ പ്രചരണത്തിനെത്തും. രാഹുലും, പ്രിയങ്കയും യു.ഡി.എഫിന് വേണ്ടി എത്തുമ്പോൾ, സീതാറാം യെച്ചൂരി, അടക്കമുള്ള നേതാക്കളാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചരണം നയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും ബി.ജെ.പി പ്രചരണത്തിന് നേതൃത്വം നൽകും.

ശബരിമല വിഷയം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. എന്നാൽ വികസന ജനക്ഷേമവിഷയങ്ങൾ ചർച്ചയാക്കി വിവാദങ്ങളെ മറികടക്കാനാണ് സർക്കാർ ശ്രമം.