Kerala

വി.എസിന് ഇന്ന് 97 ാം പിറന്നാള്‍

സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍. ക്രൌഡ് പുള്ളര്‍ എന്ന വാചകം ഏറ്റവും യോജിച്ച രാഷ്ട്രീയനേതാവ്

വി.എസ് അച്യൂതാനന്ദന് ഇന്ന് 97 ആം പിറന്നാള്‍. പതിവ് പോലെ വലിയ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാള്‍. ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളില്‍ സജീവമല്ല. സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍. ക്രൌഡ് പുള്ളര്‍ എന്ന വാചകം ഏറ്റവും യോജിച്ച രാഷ്ട്രീയനേതാവ്.

1923 ഒക്ടോബര്‍ 20 നാണ് വേലിക്കകത്ത് ശങ്കരന്‍ അച്യൂതാനന്ദന്‍ എന്ന വി.എസ് അച്യൂതാനന്ദന്‍റെ ജനനം.നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 11ാം വയസ്സില്‍ അച്ഛനും മരിച്ചപ്പോള്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. സഹോദരനൊപ്പം തയ്യല്‍ ജോലിയും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കുന്നത്.

പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയ വിഎസ് നിരവധി പൊലീസ് പീഠനങ്ങളും ഏറ്റ് വാങ്ങി. 1964 ല്‍ സിപിഐ ദേശീയ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ അവശേഷിക്കുന്ന നേതാവാണ് വിഎസ്.പതിറ്റാണ്ടുകള്‍ നീണ്ട വിഎസിന്‍റെ പോരാട്ട ചരിത്രം പാര്‍ട്ടി ചരിത്രം തന്നെയാണ്.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച് നിന്നപ്പോഴെല്ലാം പാര്‍ട്ടി അച്ചടക്കത്തിന്‍റെ വാളോങ്ങി.എന്നാല്‍ തന്‍റെ ജനകീയ പിന്തുണ കൊണ്ട് അതിനെയെല്ലാം വിഎസ് നിഷ്പ്രഭമാക്കി.ജനങ്ങളുടെ കണ്ണും കരളുമായി മാറി. ആര്യോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് മാസങ്ങളായി പൊതു വേദികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും കുടംബാഗങ്ങള്‍ക്കൊപ്പം വിഎസ് ഇന്ന് കേക്ക് മുറിച്ചായിരിക്കും പിറന്നാള്‍ ആഘോഷിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചരണ വേദികളെ പൂരപ്പറമ്പാകുന്ന നീട്ടിയും കുറിക്കിയുള്ള വിഎസിന്‍റെ പ്രസംഗത്തിന് വേണ്ടി അണികള്‍ കാത്തിരിപ്പ് തുടരുന്നു.