Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്നുവിട്ടത് കൃത്യമായ മുന്നറിയിപ്പിന് ശേഷം; സുപ്രിംകോടതിയിൽ തമിഴ്‌നാട്

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങൾ തള്ളി സുപ്രിംകോടതിയിൽ തമിഴ്‌നാടിന്റെ സത്യവാങ്മൂലം. കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് സുപ്രിംകോടതിയിൽ അറിയിച്ചു. ( TN supreme court affidavit )

അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിലാണ് മറുപടി. കേരളത്തിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. നീരൊഴുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ അർധരാത്രിയിൽ അടക്കം ഷട്ടറുകൾ തുറക്കേണ്ടി വരും. സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെയും തമിഴ്‌നാട് എതിർത്തു.

അതേസമയം, മുല്ലപ്പെരിയാർ കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.