Kerala

തൃശൂരിൽ മകൻ കൊലപ്പെടുത്തിയ അമ്മയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും

തൃശ്ശൂർ കിഴക്കേ കോടാലിയിൽ മകൻ കൊലപ്പെടുത്തിയ അമ്മയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കിഴക്കേ കോടാലി കൊള്ളിക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടിൽ ശോഭനയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് 4 മണിയോടെ കൊല നടത്തിയ ശേഷം മകൻ വിഷ്ണു വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കഴുത്തു ഞെരിച്ച് ബോധരഹിതയാക്കിയ ശേഷം ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിൽ മൊഴി നൽകി.

താളൂപ്പാടത്തുള്ള വീടുവിറ്റ് കുടുംബം ഒരു മാസമായി വാടകവീട്ടിലാണ് താമസം. വീടുവിറ്റ തുകയുടെ ഒരു ഭാഗം മകൻ വിഷ്ണുവിന്റെ പേരിൽ നിക്ഷേപിച്ചിരുന്നു. ഈ തുക സ്വന്തം പേരിൽ ആക്കിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. രാവിലെ എട്ടുമണിയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുക.