Kerala

തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കേസ്; വിചാരണ ഇന്ന് തുടങ്ങും

തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. പ്രതി അരുൺ ആനന്ദിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു തൊടുപുഴയിൽ എട്ടു വയസ്സുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ചു കൊന്നത്. എട്ടുവയസുകാരൻറെ സഹോദരൻ സോഫയിൽ മുത്രമോഴിച്ചുവെന്ന് പറഞ്ഞാണ് പ്രതി അരുൺ ആനന്ദ് അരുംകൊല നടത്തിയത്. നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച് തലച്ചോർ പുറത്തുവന്നപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചത്.10 ദിവസം ആശുപത്രിയിൽ കിടക്കയിൽ കിടന്ന കുട്ടി 2019 ഏപ്രിൽ 6ന് മരിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ മുന്പും കുട്ടിയെ മർദ്ദിച്ചിരുന്നവെന്ന് കണ്ടെത്തി. ഇതിൻറ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്.

കുറ്റപത്രം അരുൺ ആനന്ദിനെ വായിച്ചുകേൾപ്പിക്കും. വിചാരണയുടെ ആദ്യഘട്ടമാണിത്. മറ്റൊരു പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട അരുൺ ആനന്ദ് ഇപ്പോൾ തിരുവനന്തപുരം ജയിലിലാണ്. കേസിൽ അരുൺ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്. മരിച്ച കുട്ടിയുടെ പിതാവിൻറെ മരണം കൊലപാതകം ആണെന്ന് ഈയിടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്.