India Kerala

അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്നിയമപ്രകാരം കേസെടുക്കും

ഇടുക്കി തൊടുപുഴയിൽ ഏഴു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കും. ഇടുക്കി തൊടുപുഴ ജില്ലാ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ആഡ്ലി സോഷ്യല്‍ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 2019 മാർച്ച‌് 28 ന് തൊടുപുഴയിലെ വാടക വീട്ടിലായിരുന്നു ഏഴു വയസ്സുകാരനെതിരായ അക്രമം. ഉറക്കത്തിനിടെ സോഫയിൽ മൂത്രമൊഴിച്ചതിനായിരുന്നു അമ്മയുടെ സാന്നിധ്യത്തിൽ കാമുകൻ അരുൺ ആനന്ദിന്റെ ക്രൂരമർദനം.

കോലഞ്ചേരി മെഡിക്കൽ കോളിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രിൽ 6 നാണു കുട്ടി മരിച്ചത്. കൊലപാതകത്തിൽ പ്രതി അരുണ്‍ ആന്ദിന് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയെ മാപ്പ് സാക്ഷിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയരുകയും, ഡല്‍ഹി ആസ്ഥാനമായ ആഡ്‍ലി സോഷ്യല്‍ ഫൗണ്ടേഷന്‍ കോടതിയെ സമീപിക്കുകയുമായിരുന്നു. കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനും മാത്രം കേസുണ്ടായിരുന്ന യുവതിയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരംകൂടി കേസെടുക്കും.

പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. സാക്ഷികളായി രാത്രികാല കച്ചവടക്കാരും, കുട്ടിയുടെ അമ്മ കുറ്റക്കാരിയാണെന്ന് നിരീക്ഷിച്ച ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനും കോടതിയില്‍ സാക്ഷികളായെത്തി. മാര്‍ച്ച് മാസം മുട്ടം ജുവനൈല്‍ കോടതിയില്‍ കുട്ടിയുടെ അമ്മ ഹാജരാകണം. ഏഴു വയസ്സുകാരന്റെ സഹോദരനായ നാലു വയസ്സുകാരനെ പ്രതി അരുണ്‍ ആനന്ദ് പീഡിപ്പിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു . തുടർന്ന് ഇയാൾക്കെതിരെ പോക‌്സോ വകുപ്പ് ചുമത്തി. പ്രതിയുടെ ആക്രമണത്തിൽ ഏഴു വയസ്സുകാരൻ ഗുരുതരമായി പരുക്കേറ്റ‌് ആശുപത്രിയിൽ കഴിയുമ്പോഴാണ‌് ഇളയകുട്ടിയും അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത‌്. ഇടുക്കി ജില്ലാ ജയിൽ ആയ മുട്ടം ജയിലിലാണ് പ്രതി അരുൺ ആനന്ദ്.