Kerala

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍; പാളയം മാർക്കറ്റും സാഫല്യം കോംപ്ലക്സും ഒരാഴ്ചത്തേക്ക് അടച്ചു

ആറ് പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. രണ്ടു ദിവസത്തിനകം ആന്‍റിജന്‍ പരിശോധന ആരംഭിക്കും

ഉറവിടമറിയാത്ത കോവിഡ് രോഗികൾ കൂടിയതോടെ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. പാളയം മാർക്കറ്റും സാഫല്യം കോംപ്ലക്സും ഒരാഴ്ചത്തേക്ക് അടച്ചു.ആറ് പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. രണ്ടു ദിവസത്തിനകം ആന്‍റിജന്‍ പരിശോധന ആരംഭിക്കും.

ഇന്നലെ മാത്രം തലസ്ഥാനത്ത് 4 പേർക്കാണ് ഉറവിടമറിയാതെ കോവിഡ് ബാധിച്ചത്. ഇതോടെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വഴുതൂർ വാർഡ്, ബാലരാമപുരം പഞ്ചായത്തിലെ തളയൽ, തിരുവനന്തപുരം നഗരസഭയിലെ പൂന്തുറ, വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, പാരിസ് ലൈൻ എന്നിവ കണ്ടെയ്ന്‍മെന്‍റ് സോണാക്കി.

വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കടകൾ തന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വി.എസ്.എസ്.സിയിലെ ട്രെയിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സന്ദർശകർക്ക് ആന്‍റിജന്‍ പരിശോധന നടത്താൻ ഡയറക്ടറോട് ആവശ്യപ്പെട്ടു. ഡ്യൂട്ടിയിൽ അല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരുടെയും അധ്യാപകരെയും ഏകോപിപ്പിച്ചു വാർഡ് തലത്തിൽ നിരീക്ഷണ കമ്മിറ്റിയും രൂപീകരിക്കും.