Kerala

ദേശസുരക്ഷ ക്ലിയറൻസ് ലഭിച്ചാൽ 45 ദിവസത്തിനകം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്രം

ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് കരാർ ഒപ്പു വെക്കുമെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. സ്വകാര്യ വൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം.

വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവനുവദിക്കുന്നത് ലേല നടപടികളെ ബാധിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ മാത്രമേ സാധിക്കൂ

സംസ്ഥാന സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുത്ത (കെ.എസ്.ഐ.ഡി.സി) അദാനി ഗ്രൂപ്പിനെക്കാൾ 19.64 ശതമാനം കുറവാണ് ക്വാട്ട് ചെയ്തതത്. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ആക്ട് പ്രകാരം 50 വർഷത്തെക്കാണ് വിമാനത്താവളം പാട്ടത്തിന് നൽകുന്നത്. വിമാനത്താവള സ്വകാര്യവത്കരണം നയപരമായ തീരുമാനമായതിനാൽ ചോദ്യം ചെയ്യാനാവില്ല. നഷ്ടത്തിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പിനായാണ് പാട്ടത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നത്. എയർപോർട്ട് അതോറിട്ടിയിൽ നിലവിലുള്ള ആർക്കും ഇതിലൂടെ തൊഴിൽ നഷ്ടമാകില്ലെന്നും വ്യോമ മന്ത്രാലയം അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

എന്നാൽ വിമാനത്താവള നടത്തിപ്പിൽ പ്രവൃത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഇളവ് നല്‍കുന്നത് അവരെ സഹായിക്കാനാണെന്ന് സംസ്ഥാന ഗതാഗത അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഇക്കാര്യത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നും വിശദീകരണത്തിൽ പറയുന്നു.