Kerala

തിരുവനന്തപുരം വിമാനത്താവളം; കേരളം നിയമയുദ്ധത്തിലേക്ക്

കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന വാദം കോടതിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനത്തിനെതിരെ പൊരുതാനുറച്ചാണ് സംസ്ഥാന സർക്കാർ. കോടതിയിൽ ചോദ്യം ചെയ്യും. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന വാദം കോടതിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമം.

വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹരജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.

ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സർക്കാർ നിലപാട്.

എന്നാൽ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ അദാനിക്കും കേന്ദ്രത്തിനുമെതിരായ പോരാട്ടം ഇനിയും എത്രത്തോളം കടുപ്പത്തിൽ തുടരാനാകുമെന്ന ചോദ്യം നിലനിൽക്കുകയാണ്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. ഏകെ ആന്‍റണിയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുളള കോൺഗ്രസ് നേതാക്കൾ പദ്ധതിയെ എതിർത്ത് രംഗത്ത് വന്നെങ്കിലും സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്‍റേത്. വിമാനത്താവള സ്വകാര്യവൽക്കരണ തർക്കങ്ങൾ ഇനിയും തുടരുമ്പോൾ പദ്ധതിയെ കേന്ദ്രത്തിനെതിരായ രാഷ്ട്രീയവിഷയമാക്കി ഉയർത്തിക്കാട്ടാനും സർക്കാർ ലക്ഷ്യമിടുന്നു.