India Kerala

ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിട്ടില്ലെന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയിൽ. ഈ സർക്കാരിന്റെ കാലത്ത് മദ്യ ഉപഭോഗം കുറഞ്ഞതായും മന്ത്രി സഭയിൽ പറഞ്ഞു.

മദ്യവിൽപന ശാലകൾ ഒന്നാം തീയതിയും തുറക്കാൻ സർക്കാർ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിന് അനുമതി നൽകുന്ന കാര്യം തന്നെ പരിശോധിച്ചിട്ടില്ലെന്നാണ് മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ സഭയെ രേഖാമൂലം അറിയിച്ചത്.

സംസ്ഥാനത്ത് യു.ഡി.എഫ് കാലത്തെക്കാൾ മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി പറഞ്ഞു. ബാർ ഹോട്ടലുകൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015 -2016 വർഷത്തിൽ 220.58 ലക്ഷം കെയ്സ് മദ്യം വിറ്റെങ്കിൽ നിയന്ത്രണം നീക്കിയ ശേഷം 216.34 ലക്ഷം കെയ്സ് വിറ്റു. ബിയറിന്റെ വിൽപനയും കുറഞ്ഞു.

പുതിയതായി 169 ബാർ ലൈസൻസുകൾ നൽകിയതായി മന്ത്രി സഭയെ അറിയിച്ചു. വിദ്യാലയങ്ങളുടെ പരിസരത്ത് ലഹരി വസ്തുക്കൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് 2019 ജനുവരി മുതൽ 4709 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 2024 കേസുകളും തിരുവനന്തപുരം ജില്ലയിലാണ്.