India Kerala

കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രനിര്‍ദേശത്തില്‍ സംസ്ഥാന തീരുമാനം ഇന്ന്

കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം സംസ്ഥാന സർക്കാർ ഇന്ന് ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ കടുത്ത നടപടി വേണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. അതേ സമയം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നൽകിയ നിർദ്ദേശം. എന്നാൽ കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ കർശന നടപടികളിലേക്ക് സർക്കാർ ഇതുവരെ പോയിട്ടില്ല. മറ്റ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമാക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാലും അവശ്യസാധനങ്ങൾക്കും, സർവീസുകൾക്കും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. അവശ്യ സാധനങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം നൽകി.അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ തുറന്നു പ്രവർത്തിക്കണം,നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കും,

അത്തരം കടകൾക്കു നിയന്ത്രണമില്ലെന്നും മുഖ്യമന്തിയുടെ ഓഫീസ് അറിയിച്ചു. സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടി കർശനമായി നടപ്പാക്കാനാണ് സർക്കാർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

കോവിഡ് സ്ഥിരീകരിച്ച ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നുറപ്പായതോടെ അവശ്യസാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയായി. എന്നാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19 സ്ഥിരീകരിച്ച ജില്ലകളില്‍ അവശ്യ സര്‍വീസ് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലൊഴികെ മറ്റിടങ്ങളില്‍ പൂര്‍ണ ലോക്ഡൌണ്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പക്ഷേ, ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദേശവുമുണ്ട്.

ഇതുവരെ പത്ത് ജില്ലകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ ഇന്ന് മുതല്‍ അവശ്യസാധനങ്ങള്‍ വാങ്ങി സംഭരിക്കാന്‍ ജനങ്ങള്‍ തുനിയുമെന്നുറപ്പാണ്. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ക്ക് നിയന്ത്രണമില്ല. ഇത് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൊറോണ മുന്നില്‍ കണ്ട് നേരത്തെ തന്നെ ഏപ്രില്‍, മെയ് മാസങ്ങളിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിഹിതവും കേന്ദ്രത്തോട് ആവശ്യപ്പെട്ടു

എന്നാല്‍ കടകളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ നടപടികളുണ്ടാകും. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏഴുപേരില്‍ കൂടുതല്‍ ഒന്നിച്ച് പ്രവേശിപ്പിക്കില്ല. അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനം തിക്കും തിരക്കും കൂട്ടരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.