Kerala

ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും; ഒളിച്ചുകളി പുറത്ത്

ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി അന്തിമവിജ്ഞാപനമായില്ല. ഈ സാഹചര്യത്തിൽ ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും. ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂർത്തിയാകൂ. എന്നാൽ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളിൽ കൊട്ടിയൂർ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല.വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 18 മുതൽ 26 A വരെ പൂർത്തീകരിച്ചാൽ മാത്രമേ ഇത്തരം പ്രദേശങ്ങൾ നാഷ്ണൽ വൈൽഡ്ലൈഫ്‌ ബോർഡിന്റെ പൂർണ അധീനതയിൽ വരു എന്ന് നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്.

1991 ന് മുമ്പ് പ്രഖ്യാപിച്ച വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും സെക്ഷൻ 26 ബാധകമല്ല എന്നാണ് സർക്കാർ വാദം പക്ഷെ നിയമപ്രകാരം സെക്ഷൻ 18, 18 b എന്നിവ പൂർത്തീകരിച്ച് സെറ്റിൽമെന്റ് ഓഫീസർമാരെ നിയമിച്ച മേഖലയ്ക്കാണ് ഈ ഒഴിവ് നൽകിയത് മാത്രമല്ല സെക്ഷൻ 19 മുതൽ 25 വരെ പൂർത്തീകരിക്കാൻ ബാധ്യതയുമുണ്ട്.

ദേശീയ ഉദ്യാനത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തി നിശ്ചയിക്കാനും ജനവാസ മേഖലയിൽ നഷ്ട പരിഹാര നടപടി സ്വീകരിക്കാനും സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ ഇതൊന്നും പൂർത്തിയാക്കാതെയാണ് എല്ലാം നാഷ്ണൽ വൈൽഡ് ലൈഫ് ബോർഡിൽ നിക്ഷിപ്തമാണെന്ന് സംസ്ഥാന സർക്കാർ കൈയൊഴിയുന്നത്.