Kerala

പാലാരിവട്ടം പാലം തുറക്കുന്നു; മാർച്ച്‌ അഞ്ചിന് ഗതാഗതയോഗ്യമാകും

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് തീരുമാനം. ടാറിങും റോഡ് ടെസ്റ്റിങുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം അതിവേഗമാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എഞ്ചിനീയര്‍ കേശവചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. സ്പാനുകളുടെയും സ്ലാബുകളുടെയും പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പാര്‍ശ്വഭിത്തികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടാറിങ് ആരംഭിക്കും. ലോഡ് ടെസ്റ്റിങ് കൂടി കഴിഞ്ഞാല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകും.

ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. സെപ്തംബര്‍ 28നായിരുന്നു പൊളിച്ചുപണിയല്‍ ആരംഭിച്ചത്. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ വെറും 5 മാസവും 5 ദിവസവും കൊണ്ടാണ് പാലം യാഥാര്‍ത്ഥ്യമാകുന്നത്.

പുതുക്കി പണിയുന്ന പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന്​ മുമ്പ്​ തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം വന്നാല്‍ ഉദ്ഘാടനചടങ്ങ് ഒഴിവാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനും ആലോചനയുണ്ട്..