Kerala

തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി

പ്രചരണ വാഹനത്തിൽ സ്ഥാനാർത്ഥിയെ കയറ്റിയില്ല. തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി. വെമ്പായം പഞ്ചായത്തിലെ പെരുംകൂറിൽ ഇന്നലെ രാത്രിയാണ് സംഭവം. സംഘർഷത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയുടെ കയ്യൊടിഞ്ഞു.

കരകുളം ജില്ലാ ഡിവിഷൻ സി.പി.എം സ്ഥാനാർത്ഥിയായ എ എം ഫാറൂഖിനെ മാത്രം കയറ്റിയാണ് പ്രചാരണ വാഹനം പുറപ്പെട്ടത്. പെരുകൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥി സജീവ് എസ്. നായറെയും വാഹനത്തിൽ കയറ്റണം എന്ന് ആവശ്യപ്പെട്ട് വാഹനം തടഞ്ഞ് സി.പി.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. കൊടിക്കമ്പുകളും തടിക്കഷ്ണവുമായി ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ നടുറോഡിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടി. സംഘർഷത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായ സജീവ് എസ്. നായർക്കും പ്രവർത്തകനായ സി.വി പ്രാണിനും പരിക്കേറ്റു. ഇരുവരും കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിനെതിരെ സി.പി.ഐ വട്ടപ്പാറ പൊലീസിൽ പരാതി നൽകി.