Kerala

വി. മുരളീധരന് ആന്ധ്ര, സി.പി രാധാകൃഷ്ണന് കേരളം, എ.പി അബ്ദുല്ലക്കുട്ടിക്ക് ലക്ഷദ്വീപ്

കേരളത്തില്‍ ബി.ജെ.പിയ്ക്കുള്ളില്‍ കലഹം തുടരുന്നതിനിടെ സംഘടനാ ചുമതലകള്‍ നിശ്ചയിച്ച് കേന്ദ്രനേതൃത്വം. കേന്ദ്രസഹമന്ത്രി വി. മുരളീധരന് സംഘടനാ ചുമതല നല്‍കിയപ്പോൾ പി.കെ കൃഷ്ണദാസിനെ വെട്ടി. സി.പി രാധാകൃഷ്ണനാണ് കേരളത്തിന്‍റെ ചുമതല.

ആന്ധ്രാപ്രദേശിന്‍റെ ചുമതല നല്‍കിയാണ് വി.മുരളീധരനെ പരിഗണിച്ചിരിക്കുന്നത്. എ.പി അബ്ദുള്ളക്കുട്ടിയ്ക്ക് ലക്ഷദ്വീപിന്‍റെ ചുമതല നല്‍കിയപ്പോൾ. തര്‍ക്കം തുടരുന്ന കേരളത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള സി.പി രാധാകൃഷ്ണനാണ് ചുമതല നിർവഹിക്കുക.

സംസ്ഥാനത്തിന്‍റെ സംഘടനാ ചുമതലയുള്ള ഏക കേന്ദ്രമന്ത്രി വി. മുരളീധരനാണ്. എന്നാൽ മുരളീധര വിരുദ്ധപക്ഷത്തെ പ്രമുഖനായ പി.കെ കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയിൽ നിന്ന് നീക്കി പകരം തരുൺ ചൂഗിനെ നിയമിച്ചു.

നേരത്തേ നടന്ന പാർട്ടി പുനഃസംഘടനക്കെതിരെ പരസ്യ വിമർശനവുമായി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും രംഗത്തെത്തിയിരുന്നു. അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിപ്പെട്ട് ശോഭ, കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഈ നീക്കങ്ങൾ കൃഷ്ണദാസ് പക്ഷത്തിന്‍റെ പിന്തുണയോടെയായിരുന്നു. ശോഭയടക്കമുള്ളവരുടെ പരാതികൾക്ക് പിന്നാലെ കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടിട്ടു. ഇതോടെ സംസ്ഥാനത്തെ പ്രശ്നങ്ങൾ തീർക്കാൻ സുരേന്ദ്രൻ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വീതിച്ചു നൽകിയപ്പോൾ പി.കെ കൃഷ്ണദാസിനെ തഴഞ്ഞത് അടുത്ത പൊട്ടിത്തെറിക്ക് കാരണമാകും.