Kerala

കെ റയിൽ വിരുദ്ധ പ്രതിഷേധം; തവനൂരിൽ സർവേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു

തവനൂരിൽ സിൽവർ ലൈൻ സർവേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു. രണ്ട് ദിവസം കഴിഞ്ഞ് സർവേ നടപടികൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാകളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി

സിൽവർ ലൈൻ സർവേക്കെതിരെ സുപ്രിംകോടതിയിൽ ഹർജി. സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്.