Kerala

ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവം: മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും

തലശേരിയില്‍ കാറിൽ ചാരി നിന്നതിന്‌ ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും. എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടേതാണ് നടപടി. ലൈസൻസ്‌ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട്‌ ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ്‌ ഷിഹാദിന് നോട്ടീസ്‌ നൽകി. എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.

ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.