India Kerala

താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്

താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും അതിന് ശേഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പ്രദേശത്തുള്ളവര്‍ പറഞ്ഞതായും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് ഫിറോസ് ആരോപിക്കുന്നു. ഇസ്ഹാഖിന്റെ കൊലപാതകത്തിന് ശേഷമാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശം മനസ്സിലാക്കാനായതെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

‘താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. മലപ്പുറത്തിന്റെ തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദർശനവും ഈ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാർഗ്ഗത്തിൽ പാർട്ടി ചെറുത്ത് തോൽപ്പിക്കും’; പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വ്യാഴാഴ്ച വൈകീട്ട് 7.50നാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ച് അക്രമത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സി.പി.എം പ്രവർത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.