Kerala

കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; യുവാവും കാമുകിയും അറസ്റ്റിൽ

കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശിനി മലർ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിലെടുത്ത നീലേശ്വരം സ്വദേശിയെയും ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. ശുചീകരണ മേഖലയിൽ ജോലി ചെയ്യുന്ന 32 കാരിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് പ്രതി യുവതിയെ ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റ് ചിലരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും മനസിലാക്കിയ പ്രതി സംസ്ഥാനം വിട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്വദേശി വിജേഷിനേയും കാമുകി തമിഴ്‌നാട് സ്വദേശിനി മലരിനേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.