Kerala

കല്ലുവാതുക്കൽ കേസ്; മണിച്ചന്റെ മോചന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ചന്ദ്രൻ മണിച്ചന്റെ ജയിൽ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചനത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് സുപ്രിംകോടതിയിൽ രഹസ്യരേഖയായി സമർപ്പിച്ചിരുന്നു. ജയിൽ ഉപദേശക സമിതിയുടെ രേഖകളും സംസ്ഥാന സർക്കാരിന്റെ തീരുമാനവുമടങ്ങിയ രഹസ്യ രേഖയാണ് കോടതിയിൽ സമർപ്പിച്ചത്. രേഖകൾ പരിശോധിച്ച ശേഷം മോചനം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറിന്റെ പരിഗണനയിലാണ്.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.