Kerala

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; ഹൈക്കോടതി ഉത്തരവ് ഭാഗികമായി ശരിവച്ചു

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ തീരുമാനമായില്ല.

1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീണ്ട ആറുദിവസത്തെ വാദത്തിനൊടുവിലാണ് തൊഴിലാളികള്‍ക്ക് ആശ്വാസമായ വിധിയുണ്ടാകുന്നത്. ഇപിഎഫ്ഒ, ടാറ്റാ മോട്ടോഴ്‌സ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരളം, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

2014ലെ എംപ്ലോയീസ് പെന്‍ഷന്‍ ഭേദഗതി സ്‌കീമിലെ വ്യവസ്ഥകള്‍ നിയമപരവും സാധുതയുള്ളതുമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും കേന്ദ്ര സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് കോടതി വിധി പ്രസ്താവിച്ചത്.

വിധിയെ സ്വാഗതം ചെയ്യുന്നതായി ബിനോയി വിശ്വം എംപി പറഞ്ഞു. വിധി പ്രതീക്ഷ നല്‍കുന്നതാണ്. പിഎഫ് പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്രനിലപാട് തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിധി സ്വാഗതാര്‍ഹമാണെന്ന് എളമരം കരീം പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയ്ക്കായി വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു.