India Kerala

വെന്തുരുകി കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി. കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു . അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടുയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിപ്പ് നല്‍കി.

സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളാലായി നാല് പേര്‍ക്ക് ഇന്ന് സൂര്യാതപമേറ്റു. പുനലൂര്‍ സ്വദേശിനി ശാന്തമ്മ, പൊതുമരാമത്ത് ജീവനക്കാരനായ ആയൂര്‍ സ്വദേശി അജി, പേപ്പര്‍ മില്‍ സ്വദേശി സെബാസ്റ്റ്യന്‍ , കോട്ടയം കുമരകം സ്വദേശിക്കുമാണ് സൂര്യാതപമേറ്റത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കി.