India Kerala

ആദ്യമെല്ലാം ലാഭത്തില്‍ പിന്നീട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ സ്റ്റീല്‍ കോംപ്ലക്സ്

1973 ൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച സ്റ്റീൽ കോംപ്ലക്സ് 1995 ൽ ആണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. ആദ്യമെല്ലാം ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പൂര്‍ണ്ണമായും ഉല്‍പാദനം നിര്‍ത്തിയതോടെ കാട് പിടിച്ച് നശിക്കുകയാണ് ഒരു പൊതുമേഖല സ്ഥാപനം.

1991 മുതല്‍ നഷ്ടത്തിലായിരുന്നു സ്റ്റീല്‍ കോംപ്ലക്സ്. ഉദ്പാദനം ഇല്ലാത്തതിനാല്‍ 93 മുതല്‍ 95 വരെ അടച്ചിട്ടു. പിന്നീട് തട്ടിയും മുട്ടിയും 2008 വരെ പ്രവര്‍ത്തനം. 2008 ല്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇതോടെ. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു.

തുടര്‍ന്ന് സ്റ്റീല്‍ കോംപ്ലക്സിന്‍റെ പ്രവര്‍ത്തനം തുല്യപങ്കാളിത്തത്തോടെ ആയി. അതുവരെ വാര്‍ക്ക കമ്പി ഉണ്ടാക്കുന്ന ബില്ലറ്റാണ് കമ്പനിയില്‍ ഉത്പാദിപ്പിച്ചിരുന്നത്. ബില്ലറ്റിന്‍റ ഉത്പാദന ചെലവ് കൂടിയതോടെ വാര്‍ക്ക കമ്പി ഉത്പാദിപ്പിക്കാനുള്ള തീരുമാനമെടുത്തു.

2015ല്‍ 30 കോടി രൂപ ചെലവില്‍ റോളിംഗ് മില്‍ സ്ഥാപിച്ചു. കമ്പി ഉണ്ടാക്കാനുള്ള ബില്ലറ്റ് സെയില്‍ നല്കും. കമ്പിയാക്കി തിരികെ നല്കണം എന്നായിരുന്നു കരാര്‍. ഇതിനായി കൂടുതല്‍ തുക സ്റ്റീല്‍ കോംപ്ലക്സ് ആവശ്യപ്പെടുകയും സെയില്‍ അതും നിരസിക്കുകയും ചെയ്തതോടെ സ്റ്റീല്‍ കോംപ്ലക്സിലെ പ്രവര്‍ത്തനം നിലച്ചു. സര്‍ക്കാറിന്‍റെ പൊതുമരാമത്ത് പണികള്‍ക്കായി ഇവിടെ നിന്നുള്ള വാര്‍ക്കകമ്പികള്‍ ഉപയോഗിക്കാനുള്ള തീരുമാനമെടുത്താല്‍ തന്നെ സ്റ്റീല്‍ കോംപ്ലക്സിനെ ലാഭകരമാക്കാന്‍ സാധിക്കുമെന്ന് സ്ഥലം എം.എല്‍.എയും പറയുന്നു.