Kerala

പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം; ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ ശക്തമാക്കും

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിനത്തിൽ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തും. അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കും. പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരമാണ് നടപടി. അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാൻ മാത്രമേ പാസ് അനുവദിക്കാവൂവെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാസിനായുള്ള ഭൂരിഭാഗം അപേക്ഷകളും പൊലീസ് തള്ളിയിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ 1,75,125 അപേക്ഷകളാണ് ബി സേഫ് സൈറ്റിൽ വന്നത്. ഇതിൽ 15,761 പേർക്ക് മാത്രമാണ് യാത്രാനുമതി കിട്ടിയത്. 81,797 അപേക്ഷകൾ നിരസിച്ചു. 77,567 അപേക്ഷകൾ പരിഗണനയിലാണ്. പാസ് അപേക്ഷയ്ക്കുള്ള അവസരം ദുരുപയോഗം ചെയ്യരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പ് നൽകി.

അവശ്യ വിഭാഗത്തിൽപെട്ടവർക്ക് തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നഴ്‌സുമാർ എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായവയ്ക്ക് സത്യവാങ്മൂലം മതിയാകും. ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും. അപേക്ഷകൾ തീർപ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസവും ലോക്ഡൗണുമായി ജനങ്ങൾ സഹകരിക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറക്കിയ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.