Health Kerala

ഹൃദയം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പറന്നെത്തി; മൂന്ന് മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍

കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്.

തിരുവനന്തപുരത്തുനിന്നും ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ ഇറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിച്ചത്.

സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്തത്.

മൂന്ന് മിനിറ്റിനുള്ളിലാണ് ഇടപ്പള്ളിയില്‍ നിന്ന് ആംബുലന്‍സ് വഴി ഹൃദയം ലിസി ഹോസ്പിറ്റലില്‍ എത്തിച്ചത്. ഗതാഗതതടസം ഒഴിവാക്കാന്‍ റോഡ് ‌ബ്ലോക്ക് ചെയ്ത് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയിരിക്കുന്നു.

ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഹെലികോപ്‍റ്റര്‍ വാടകയ്ക്കെടുത്ത് അവയവദാനത്തിന് എയര്‍ആംബുലന്‍സായി ഉപയോഗിക്കുന്നത്. നേരത്തെ മെയ്‍മാസത്തിലാണ് ഇത്തരത്തില്‍ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഹെലികോപ്‍റ്റര്‍ പറന്നത്.

കൊല്ലം സ്വദേശിയായ അനുജിത്തിനാണ് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. അതിന് ഒരാഴ്ച മുമ്പ് കൊല്ലത്തുവെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അനുജിത്ത്. ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലും ചികിത്സതേടിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്.

ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്കാണ് നല്‍കുന്നത്. അനുജിത്തിന്‍റെ മറ്റ് അവയവങ്ങളും ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. കൈകള്‍ ഉള്‍പ്പടെയുള്ള അവയവങ്ങളും ഇത്തരത്തില്‍ ദാനം ചെയ്യും. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്ക് നല്‍കും. 12.30 ഓടെ തിരുവനന്തപുരത്തു നിന്നും ഹെലികോപ്ടർ പുറപ്പെടും.