Kerala

സർക്കാരിന്റെ ക്വാറന്റീൻ നിർദേശം; നാട്ടിലേക്ക് വന്നാലും ബുദ്ധിമുട്ടിൽ മലയാളി സൈനികർ

അവധിക്ക് നാട്ടിലെത്തുന്ന മലയാളി സൈനികർക്ക് സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ നിർദേശങ്ങൾ തലവേദന. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തുന്ന ഇവർക്ക് ഇരുപത്തിയെട്ട് ദിവസം ക്വാറന്റീനിൽ കഴിയണം എന്നതാണ് സൈനികരെ ബുദ്ധിമുട്ടാകുന്നത്.

അനുവദിയ്ക്കപ്പെട്ട അവധി കാലയലവിൽ നാട്ടിലെത്താനും അത്യാവശ്യ കാര്യങ്ങൾ നിവർത്തിക്കാനും ഇവർക്ക് സാധിക്കുന്നില്ല. അതിർത്തിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൊണ്ട് ലഭിയ്ക്കുന്നത് പരമാവധി പതിനഞ്ച് ദിവസം മുതൽ ഒരു മാസത്തെ അവധി വരെ മാത്രം.

ഇതുമായി നാട്ടിലെത്തിയാൽ 28 ദിവസം ക്വാറന്റീനിൽ കഴിയണം. ഇതാണ് മലയാളികളെ അലട്ടുന്നത്. നിരീക്ഷണ കാലാവധി പകുതി ആയെങ്കിലും കുറച്ച് സ്രവ പരിശോധന ആദ്യ ആഴ്ചയിൽ തന്നെ നടത്തണം എന്ന് ഇവർ പറയുന്നു. ഇക്കാര്യം അഭ്യർത്ഥിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും അപേക്ഷ നൽകി അനുകൂല ഉത്തരവ് കാക്കുകയാണ് മലയാളി സൈനികർ.

മിക്കവാറും സൈനികർ കൊവിഡ് പരിശോധന കഴിഞ്ഞാണ് നാട്ടിൽ എത്തുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഒരു സംസ്ഥാനത്തും സൈനികർക്ക് അവധിയിൽ നാട്ടിലേയ്ക്ക് എത്താൻ കേരളത്തിലേത് പോലെ കർശനമായ വ്യവസ്ഥകളും ഇല്ല. നാട്ടിൽ എത്തുന്ന സൈനികർക്ക് അടുത്ത ദിവസങ്ങളിൽ തന്നെ സ്രവ പരിശോധനയും നടത്തി നൽകാനും മറ്റ് സംസ്ഥാനങ്ങൾ തയാറാണ്.