Kerala Latest news

വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങള്‍: കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളെന്ന് സൂചന


മൂവാറ്റുപുഴ വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങളുടെ കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമാണെന്ന് കണ്ടെത്തല്‍. നഗരസഭയും വയോജന കേന്ദ്രവും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.

മരിച്ച വയോജനങ്ങളുടെ കാലില്‍ നിന്നെടുത്ത സ്രവസാമ്പിളുകള്‍ നഗരസഭയും വയോജന കേന്ദ്രവും പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ കണ്ടെത്തിയാല്‍ അത് അത്ര ഗുരുതരമെന്ന് പറയാനാകില്ല. എന്നാല്‍ വളരെ പ്രായം ചെന്നവരുടെ ശരീരത്തിന് പ്രതിരോധശേഷി കുറവായതിനാല്‍ ബാക്ടീരിയ മറ്റ് രോഗങ്ങളിലേക്കും മരണത്തിലേക്കും വഴിവയ്ക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ നഗരസഭ. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യം മുഴുവനായും സ്ഥിരീകരിക്കാന്‍ സാധിക്കൂ.

അതേസമയം വയോജനങ്ങളുടെ ദുരൂഹ മരണത്തില്‍ ആര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപെട്ടാണ് കത്ത്.വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. വിഷയം ഗൗരവമുള്ളതെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ട്വന്റിഫോറിനോട് പ്രതികരിച്ചു. അന്തേവാസികളെ ഗാന്ധിഭവനിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പറഞ്ഞു.