Kerala

കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്; നാളെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധം

പാനൂര്‍ കൊലപാതകത്തിന് പിന്നാലെ കാന്തപുരം വിഭാഗം സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധത്തിന്. ഇനിയൊരു മന്‍സൂര്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടരുതെന്നും കഠാര രാഷ്ട്രീയത്തിനെതിരെ 120 കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുമെന്നും എസ്എസ്എഫ് അറിയിച്ചു.

പുരോഗമനം പറയുന്നവർക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശേഷിയില്ലാതാകുന്നുവെന്നതിന്റെ തെളിവാണിതെന്ന് എസ്എസ്എഫ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പ്രാസ്ഥാനിക കുടുംബാംഗമായ മൻസൂർ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല. ലീഗ് പ്രവർത്തകനായ സഹോദരന് നേരെ സിപിഎം നടത്തിയ അതിക്രമം കണ്ട് തടയാനെത്തിയപ്പോഴാണ് മൻസൂറിനെ അക്രമിച്ചത്. എല്ലാ ഡിവിഷൻ കേന്ദ്രങ്ങളിലും മന്‍സൂറിനായി നാളെ പ്രാർഥനാ സദസ്സുകളൊരുക്കുമെന്ന് എസ്എസ്എഫ് കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

കൂത്തുപറമ്പിലെ പ്രിയ സഹോദരൻ മൻസൂറിന്‍റെ കൊലപാതകം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം അപലപനീയവുമാണ്. പുരോഗമനം പറയുന്നവർക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശേഷിയില്ലാതാകുന്നുവെന്നതിന്റെ പ്രകടമായ തെളിവാണിത്. പ്രാസ്ഥാനിക കുടുംബാംഗമായ മൻസൂർ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല. പിതാവ് കേരള മുസ്‌ലിം ജമാഅത്തിന്റെ യൂണിറ്റ് ഭാരവാഹിയും കൂടിയായിരുന്നു. ലീഗ് പ്രവർത്തകനായ സഹോദരന് നേരെ സിപിഎം നടത്തിയ അതിക്രമം കണ്ട് തടയാനെത്തിയപ്പോഴാണ് മൻസൂറിനെ അക്രമിക്കുന്നതും ജീവൻ പോകുന്നതും. രാഷ്ട്രീയ തിമിരം ബാധിച്ച നരാധമൻമാരുടെ കൊലക്കത്തിക്കിരയായ മൻസൂറിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാർത്ഥനാ സദസ്സുകളൊരുക്കുക. എല്ലാ ഡിവിഷൻ കേന്ദ്ര ങ്ങളിലും നാളെ കഠാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം അലയടിക്കട്ടെ! ഇനിയൊരു മൻസൂർ കേരളത്തിൽ സൃഷ്ടിക്കപ്പെടരുത്.