Kerala

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു; കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. എന്നാൽ ആലപ്പുഴ കളക്ടറായി വരുന്നതിലെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ചുമതലയേൽക്കാൻ എത്തിയപ്പോഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ചുമതലയേറ്റത്.

മുന്‍ കളക്ടര്‍ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. 2019 ലാണ് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. വെങ്കിട്ടരാമൻ്റ നിയമനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.