India Kerala

ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് ഇ.പി ജയരാജന്‍

ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്ന് മന്ത്രി എം.എം മണിയും പറഞ്ഞു. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെ.എം ബഷീര്‍ അനുസ്മരത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്നാണ് മന്ത്രി എം.എം മണി പറഞ്ഞത്. എത്ര ഉന്നതനായാലും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും നിലപാടറിയിച്ചു. ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ രാത്രി ജീവിതവും സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ബഷീറിന്റെ കുടുംബത്തിന് കെ.പി.സി.സിയും, കേരള മീഡിയ അക്കാദമിയും ഒരു ലക്ഷം രൂപ വീതം നല്‍കും. ബഷീറിന്റെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് പ്രധാനമന്ത്രിയുടെ മുന്‍ സെക്രട്ടറി ടി കെ എ നായരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ഏറ്റെടുക്കും.