Kerala

സാനിട്ടൈസർ നിർമ്മാണ മറവിൽ സ്പിരിറ്റ് കടത്ത്; സമഗ്ര അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല

സാനിട്ടൈസർ നിർമ്മാണത്തിൻ്റെ മറവിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ സംഭവം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർക്ക് കത്ത് നൽകി.

വയനാട് മുട്ടിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് സ്പിരിറ്റ് കടത്ത് ശ്രദ്ധയിൽപ്പെട്ടത്. സംഭവം ഗൗരവകരമെന്നുo അന്വേഷണം വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്പിരിറ്റ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ സമഗ്ര അന്വേഷണo ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയത്.

സ്പിരിറ്റ് മാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധമാണു അന്വേഷണം അട്ടിമറിക്കുന്നതിനു പിന്നിൽ. 30 തവണ കടത്തിയിട്ടും പിടിക്കപ്പെടാത്തത് ദുരൂഹമാണ്‌. സംഭവം പുറത്ത് കൊണ്ട് വന്നയാൾക്കെതിരെ വധഭീഷണി ഉള്ളതായി മാധ്യമ വാർത്തയുണ്ട്. ഇക്കാര്യങ്ങളിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാർ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും രമേശ് ചെന്നിത്തല വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.