Kerala

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക സംഘം

വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും സംഘം നടത്തും

ആർ നിശാന്തിനിക്ക് കീഴിൽ ഒരു പ്രത്യേക സംഘം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണം നടത്തും. 4 എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ഡിസിപി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. ഡിഐജി ഇന്ന് സ്ഥലം സന്ദർശിക്കും. തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്നാണ് സർക്കാർ നിർദേശം.

ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്. 3000-പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.