India Kerala

മാനത്ത് വിസ്മയക്കാഴ്ച; നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി

ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി. വടക്കന്‍‌ കേരളത്തിലാണ് ഗ്രഹണം കൂടുതല്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യം ദൃശ്യമായത് കാസര്‍കോടാണ്. ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നാണ് മുന്നറിയിപ്പ്.

രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍‌ നടത്തിയിട്ടുണ്ട്.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.

സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക. സൌദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26ലെ ഗ്രഹണം കാണാന്‍ കഴിയുക. കേരളത്തില്‍ കാസര്‍കോട് , വയനാട് കണ്ണൂര്‍ , കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കാണാം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ.