Kerala

ചാർജിങ് അഡാപ്‌റ്റർ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലൂടെ 1 കിലോയുടെ സ്വർണക്കടത്ത്; കാസർഗോഡ് സ്വദേശികൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. മൂന്നു കേസുകളിലായി 1 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബ്ദുറഹിമാൻ (43), ഗഫൂർ അഹമ്മദ് (39), അബ്ദുൽ റഹിമാൻ (53) എന്നിവരാണ് സ്വർണം കടത്തിയത്. ചാർജിങ് അഡാപ്‌റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വർണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. അശോകൻ ഇതിന് മുൻപ് സ്വർണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുകയാണ് കസ്റ്റംസ് അറിയിച്ചു.