India Kerala

കൊച്ചിയിൽ നാലാം ദിവസവും പുക ശല്യത്തിന് മാറ്റമില്ല

കൊച്ചിയിൽ നാലാം ദിവസവും പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എൻജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ വിഷപ്പുകയെ തുടർന്ന് ചികിത്സ തേടി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാർച്ച്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികൾക്കും രാജഗിരി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കുമാണ് പുക മൂലം വീണ്ടും ബുദ്ധിമുട്ടുണ്ടായത്.

ഇന്നലെ വൈകിട്ട് 7.30 ഓട് കൂടിയാണ് വീണ്ടും പുക ശല്യമുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാജഗിരി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ അലൻ, ശരത്ത് എന്നിവർ വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് ചികിൽസ തേടി . കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ രാത്രി ഏറെ വൈകിയാണ് ആശുപത്രി വിട്ടത്.

മാലിന്യ പ്ലാന്റിലെ പുക നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. അതിനിടെ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷനിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി.പി.ഐ.എമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.