Kerala

പി.എ സിന്ധുവിന്റെ ആത്മഹത്യ; ജൂനിയർ സൂപ്രണ്ട് പിപി അജിതകുമാരിയെ സ്ഥലംമാറ്റി

മാനന്തവാടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് പിഎ സിന്ധുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയയായ മേലുദ്യോഗസ്ഥയ്‌ക്കെതിരെ വകുപ്പുതല നടപടി.

ഓഫിസിലെ ജൂനിയർ സൂപ്രണ്ട് പിപി അജിതകുമാരിയെ കോഴിക്കോട് ആർടി ഓഫിസിലേക്ക് സ്ഥലംമാറ്റി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം ആർ അജിത്കുമാർ ഉത്തരവിറക്കി. നേരത്തെ ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ മാനന്തവാടി എസ്ആർടി ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശുപാർശ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ സിന്ധുവിന്റെ ആത്മഹത്യ കുറുപ്പിലുൾപ്പെടെ പേര് പരാമർശിക്കപ്പെട്ട പി.പി അജിതകുമാരിക്കെതിരെയാണ് ആദ്യഘട്ട നടപടി വന്നിട്ടുള്ളത്.

ഏപ്രിൽ 6ന് രാവിലെയാണ് മാനന്തവാടി സബ് ആർടിഒ ഓഫിസ് സീനിയർ ക്ലാർക്ക് എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധു (42) ആത്മഹത്യ ചെയ്്തത്. ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൽ ആരോപിച്ചിരുന്നു.